Monday 10 February 2014

കിണറ്റുവെള്ളത്തിന്റെ വീര്‍പ്പുമുട്ടലുകള്‍ പെണ്ണിന്റെയും......


വിജയലക്ഷമിയുടെ' മഴയ്ക്കപ്പുറം' എന്ന കവിതയ്ക്ക് 8ാംക്ലാസിലെ ഗോപികയും കൂട്ടുകാരും ചേര്‍ന്ന് തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ്.
 
കിണറ്റുവെള്ളത്തിന് ആറ്റില്‍ പതിക്കാനുള്ള അവസരം ലഭിക്കുന്നില്ല.ഇത് തീര്‍ത്തും കിണറ്റുവെള്ളത്തിന്റെ മാത്രം വീര്‍പ്പുമുട്ടലല്ല.അതിനുപരിയായി ഇന്നത്തെ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയും ഇതു തന്നെയാണ് എന്നു നമുക്ക് മനസിലാക്കാം.ഇഷ്ടമുള്ള കാഴ്ചകള്‍ കാണാനും ,സ്വയം ജീവിക്കാനും അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കിണറ്റുവെള്ളത്തെപ്പോലെ ഇരുട്ടില്‍ ഒതുങ്ങിക്കൂടാനാണ് അവള്‍ക്ക് സമൂഹം വിധിച്ചിരിക്കുന്നത്. എന്തൊക്കെയോ ആഗ്രഹിക്കുകയുംകഴിയാതെ വരുകയും ചെയ്യുന്ന സ്ത്രീയെ സമുദ്രത്തില്‍ എത്താന്‍ കഴിയാത്ത കിണറ്റുവെള്ളമായി ഉപമിക്കാം.കായല്‍ജലം പോലെ ഒഴുകി നടക്കാനോ പഴയ ഓര്‍മകള്‍ അയവിറക്കാനോ അതില്‍ ആനന്ദം കണ്ടെത്താനോ കിണറ്റുവെള്ളത്തിന്സാധിക്കുന്നില്ല.ഇടക്കിടെ തനിക്ക് കാണാന്‍ സാധിക്കുന്ന പ്രകാശകിരണങ്ങളെ ഒന്നടുത്തറിയാന്‍ അവളും ആഗ്രഹിക്കുന്നുണ്ട്.പക്ഷേ അതിലേക്കുയര്‍ന്നെത്താന്‍ അവള്‍ക്കു സാധിക്കുന്നില്ല.ഒരോ സ്ത്രീയുടെയും അവസ്ഥ ഇതു തന്നെയാണ്.എത്ര ആനന്ദമുണ്ടെങ്കിലും അതെല്ലാം ഉള്ളിലൊതുക്കാനാണ് അവളുടെ വിധി.അത് പ്രകടിപ്പിക്കുമ്പോള്‍ അവള്‍ക്ക് ലഭിക്കുന്നത് പുച്ഛവും പരിഹാസവും മാത്രമായിരിക്കും.സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനോ പ്രശ്നങ്ങളെ തരണം ചെയ്യാനോ ഭൂരിഭാഗം സ്ത്രീകള്‍ക്കും അവസരം ലഭിക്കുന്നില്ല.ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളോ പുഞ്ചിരികളോ അവളുടെ ജീവിതത്തിന് തിളക്കം നല്‍കുന്നില്ല. തന്റെ കൊച്ചു ജീവിതത്തിലെ ഓരോ വിലപ്പെട്ട നിമിഷവും നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുക്കിവയ്ക്കാനാണ് അവളുടെ വിധി.ഇതുപോലുള്ള ചുവരുകള്‍ക്കുളില്‍ തന്നെയല്ലേ കിണറ്റുവെള്ളവും അകപ്പെട്ടിരിക്കുന്നത്?സമൂഹം കല്‍പ്പിക്കുന്ന ഈ ഇരുട്ടറയില്‍ താളമില്ലാതെ ,ഇളക്കമില്ലാതെ ജീവിച്ചുതീര്‍ക്കുക എന്നതാണ് കിണറ്റുവെള്ളത്തിന്റെ അതിനുപരി സ്ത്രീയുടെ വിധി.ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളുമായിട്ടായിരിക്കും ഓരോ മഴത്തുള്ളിയും ഭൂമിയിലേക്ക് പതിക്കുന്നത്.എന്നാല്‍ കിണറ്റില്‍ അകപ്പെട്ടു പോകുന്നതോടെ അവയുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും അസ്തമിക്കുന്നു.ഇതുപോലെ ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും നിറഞ്ഞ മനസുമായാണ് ഓരോ സ്ത്രീയും തന്റെ ജീവിതം ആരംഭിക്കുന്നത്.എന്നാല്‍ തന്നോടൊപ്പം തന്നെ ഒരു ഇരുട്ടു മുറിയില്‍ തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുംഎരിഞ്ഞടങ്ങുന്നു.നീരൊഴുക്കിന് ഒരു പ്രത്യേക ഭംഗി തന്നെയാണ്.എന്നാല്‍ കിണറ്റുവെള്ളത്തിന്റെ കാര്യത്തില്‍ ഈ സൗന്ദര്യം പ്രത്യക്ഷമാകുന്നില്ല.ഒഴുകുന്ന ജലത്തില്‍ മാത്രമേ പാറക്കെട്ടുകളും കയങ്ങളും ഉണ്ടാകുകയുള്ളൂ.അതുപോലെ എത്ര പ്രതിസന്ധികള്‍ ഉണ്ടായാലും ജീവിതം തന്റേതാക്കിമാറ്റാന്‍ഏതൊരാളെയും പോലെ ഓരോ സ്ത്രീക്കും ആഗ്രഹമുണ്ടാകും.വെള്ളാരങ്കല്ലും തുള്ളിനീങ്ങുന്ന പരല്‍ മീനുകളും സന്തോഷത്തിന്റെ പ്രതീകം തന്നെയാണ്.എന്നാല്‍ കിണറ്റിലേക്ക് എത്തുന്ന മഴത്തുള്ളികള്‍ക്ക് ഇത്തരത്തിലൊന്നും കിണറ്റില്‍ കാണാന്‍ കഴിയുകയില്ല.സ്ത്രീയുടെ ജീവിതത്തിലും മനസിലും ഇത്തരം വെള്ളാരം കല്ലിന്റെ സാന്നിദ്ധ്യമില്ല.