Wednesday 31 January 2018

കോര്‍ണര്‍ പി റ്റി എ

ഞങ്ങളുടെ സ്കൂളിന്റെ ആദ്യത്തെ കോര്‍ണര്‍ പി റ്റി എ കണ്ണാറംകോട് കമ്യൂണിറ്റിഹാളില്‍ നടന്നു.എല്‍ പി, യു പി ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ അവരുടെ പഠനപ്രവര്‍ത്തനങ്ങള്‍ രക്ഷകര്‍ത്താക്കള്‍ക്കു മുന്നിലവതരിപ്പിച്ചു..വാര്‍ഡ്കൗണ്‍സിലര്‍ സംഗീത രാജേഷ് അധ്യക്ഷയായി.കൗണ്‍സിലര്‍ സി സാബു ഉദ്ഘാടനം ചെയ്തു.കൗണ്‍സിലര്‍ അനൂപ്,ബി പി ഒ ശ്രീ  മോഹനന്‍ ഹെഡ്മിസ്ട്രസ് വി എസ് അനിത, പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ്,സാബു,എം പി റ്റി എ പ്രസിഡന്റ് സിന്ധുസൈജു,  മംഗളാംമ്പാള്‍ എന്നിവര്‍ സംസാരിച്ചു.











Monday 22 January 2018

ഇന്നത്തെ താരങ്ങള്‍

ഇന്നത്തെ താരങ്ങളിവരായിരുന്നു...കരിപ്പൂര് ഗവ.ഹൈസ്കൂളിലെ 'കുട്ടിക്കൂട്ടം' (ഇനി മേലില്‍ 'ലിറ്റില്‍ കൈറ്റ്സ്'@കരിപ്പൂര്)

IT@school..KITE (Kerala Infrastructure And Technology For Education)ന്റെയും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റേയും 'ലിറ്റില്‍ കൈറ്റ്സ്'ഐ ടി ക്ലബ്ബുകളുടേയും ഉദ്ഘാടനം ഇന്ന് ടാഗോര്‍തിയറ്ററില്‍ നടന്നു.'ലിറ്റില്‍ കൈറ്റ്സ്'ഐ ടി ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത് തിരശ്ശീല നീക്കി കരിപ്പൂര് സ്കൂളിലെ കുട്ടിക്കൂട്ടം കൂട്ടുകാരെ സദസിനു പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു.അവര്‍ മലയാളം ടൈപ്പിങ്ങില്‍ സ്കൂള്‍വിക്കി അപ്ഡേഷന്‍ ബ്ലോഗ് പോസ്റ്റിങ്ങ്,ഇലക്ട്രോണിക്സ്,ആന്ഡ്രോയിഡ് ആപ്പ് തയ്യാറാക്കല്‍,ഹാര്‍ഡ്‍വെയര്‍ എന്നിങ്ങനെ അഞ്ചു കൂട്ടങ്ങളിലായാണ് വേദിയില്‍ നിരന്നത്.അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രിയും,വിദ്യാഭ്യാസമന്ത്രിയും  മറ്റു മന്ത്രിമാരും ചോദിച്ചറിഞ്ഞു.'ലോകകേരളസഭ'യെ പരിചയപ്പെടുത്തിക്കൊണ്ട് അവര്‍ തയ്യാറാക്കിയ  ആപ്പ് മുഖ്യമന്ത്രിയ്ക്കു പരിചയപ്പെടുത്തി.അദ്ദേഹം വളരെ കൗതുകത്തോടെയാണ് അത് നിരീക്ഷിച്ചത്.'കൈറ്റ്'ചെയര്‍മാന്‍ ഉഷാറ്റൈറ്റസ് ഐ എ സ് കുട്ടികളുടെ  പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. ഞങ്ങളുടെ സ്കൂളിലെ കൂട്ടുകാരെ ഇത്തരം ഒരു പരിപാടിയിലേയ്ക്ക് അതിഥികളായി ക്ഷണിച്ച കൈറ്റ് വൈസ്ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് സാറിനു ഞങ്ങള്‍ നന്ദി പറയുന്നത് ഞങ്ങളുടെ'ലിറ്റില്‍കൈറ്റ്സ്'പ്രവര്‍ത്തനങ്ങളിലൂടെയായിരിക്കും.















Sunday 21 January 2018

കഥ



ചിതലരിച്ച ഹൃദയം

പരന്നുകിടക്കുന്ന നിശബ്ദതയുടെ മതില്‍കെട്ടുകളെ തകര്‍ത്തുകൊണ്ട്, ഗതിയില്ലാതെ ദിശതെറ്റി എത്തിയ കാറ്റ് എന്റെ കാര്‍ക്കൂന്തലിനെ അതിന്റെ തോഴിയാക്കി, കുസൃതിക്കാറ്റ്! അവശേഷിച്ച നിശബ്ദതയെ അരിഞ്ഞുവീഴ്ത്തിക്കൊണ്ട് ഇലകള്‍ നൃത്തച്ചുവടുകള്‍ വച്ചു. എങ്കിലും എനിക്കു ചുറ്റും സന്തോഷവും സമാധാനവും പരത്തിക്കൊണ്ടചുനിന്ന ആ പ്രകൃതിയെ ഞാന്‍ ശ്രദ്ധിച്ചില്ല, ആസ്വദിച്ചില്ല എന്റെ ഉള്ളില്‍ ഓഖി ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ജീവിതത്തില്‍ ഓരോ നിമിഷവും ഞാന്‍ കടന്നു പോകുമ്പോള്‍‌ ഞാന്‍ കൂടുതല്‍ ഓഖിക്ക് ഇരയാകുന്നു അറിയില്ലാ എനിക്ക് സന്തോഷത്തിന്റെ ഓഖിയാണോ സങ്കടത്തിന്റെ ഓഖിയാണോ വിജയത്തിന്റെ ഓഖിയാണോ പരാജയത്തിന്റെ ഓഖിയാണോ എനിക്ക് വേണ്ടി ആഞ്ഞടിക്കുന്നതെന്ന്.പക്ഷേ ഒന്നറിയാം മനുഷ്യര്‍ ഒരു ചരടിന്റെ അറ്റത്ത് പാറിപ്പറക്കുന്ന പട്ടമാണ്, നിശ്ചയമായും അതിന്റെ അറ്റം ഒരാളുടെ കൈയ്യിലുണ്ട്. ഈശ്വരന്റെ കൈയില്‍.
ഞാന്‍ ഞാനെന്ന അര്‍ത്ഥത്തില്‍ എന്നിലേക്ക് പോയേക്കാം. സന്തോഷവും സങ്കടവും നിറഞ്ഞ ഒരു വിനോദയാത്രയ്ക്ക്.
1999 ഡിസംബര്‍ 5-ന് കിഴക്കേതറവാട്ടിലെ രാധയ്ക്കും സുന്നത്ത് പള്ളിയുടെ പ്രസിഡന്റായ മുഹമ്മദ് ഖാനിനും ഐശ്വര്യലക്ഷി പോലുള്ള ഒരു മകള്‍ ജനിച്ചു. റേഷന്‍കടയില്‍ അരി വാങ്ങുവാന്‍ വന്ന രാധ എന്നുപേരുള്ള അതിസുന്ദരവതിയായ യുവതിയെക്കണ്ട് റേഷന്‍കടയില്‍ ഉപ്പയെ സഹായിക്കാന്‍ നിന്ന ഖാന്‍ എന്ന മുസല്മാനായ പയ്യന് പ്രണയം.അതാണ് അമ്മയും ഉപ്പയും. അവരുടെ കല്യാണത്തിന് എതിരുകളുണ്ടായിരുന്നെങ്കിലും വടക്കേത്തറവാട്ടിലെ രാമന്‍കുട്ടി, അവരുടെ വിവാഹം കഴിപ്പിച്ചുകൊണ്ട് കിഴക്കുകാരോടുള്ള പ്രതികാരം സഫലമാക്കി.ഐശ്വര്യലക്ഷ്മിയെപ്പോലുള്ള മകള്‍ക്കവര്‍ ഐശ്വര്യഖാന്‍ എന്നു പേരിട്ടു.ഉനി ഐശ്വര്യഖാനിന്റെ ജീവിതം അവളുടെ നാളുകള്‍.
കുട്ടിക്കാലത്തെ സൗഹൃതക്കൂട്ടുകളെ താഴിട്ട് പൂട്ടിയ നാളുകള്‍. ജാതിയുടെ പേരില്‍ കളിയാക്കലുകള്‍ നിറഞ്ഞ സ്കൂള്‍ ദിനങ്ങള്‍. ജീവിതത്തോട് മടുപ്പുളവാക്കുന്ന രാവുകള്‍.2016-ല്‍ ഞാന്‍ സ്വാതന്ത്യത്തിന്റെ ചിറകുയര്‍ത്തി പറക്കാന്‍ കൊതിക്കുകയാണ്. എന്റെ നാട് വിട്ട് പഠനാവശ്യമായി,തമിഴ്നാട്ടിലേക്ക്. നാട്ടില്‍നിന്ന് മാറാനോ ,അമ്മയെയും, ഉപ്പയെയും പിരിഞ്ഞിരിക്കാനുള്ള ശക്തികൊണ്ടോ അല്ല എനിക്ക് സന്തോഷം തോന്നിയത്. പുതിയ നാടാകുമ്പോള്‍ എന്നെ പറ്റിയറിയില്ലായിരിക്കും.കളിയാക്കലിന്റെ മുഖംമൂടാന്‍ സാധിച്ചേക്കും.അത് മാത്രമായരുന്നു മനസ്സില്‍.
അങ്ങനെ തിങ്കളാഴ്ച്ച വൈകുന്നേരം 5.00 മണിയ്ക്കുള്ള ട്രെയിനില്‍ ഞാന്‍ പരിചയമില്ലാത്ത തമിഴ്നാട്ടില്‍ എത്തി.ജീവിതത്തിന്റെ പല പേജുകളും കടന്നെങ്കിലും സന്തോഷത്തിന്റെ ആദ്യ പേജായിരുന്നു അത്.
ആതിരയുമായി ചങ്ങാത്തത്തിലാവാന്‍ അത്രപാടില്ലായിരുന്നു. ഞങ്ങള്‍ രാവിലെ ഒരുമിച്ചായിരുന്നു കോളേജില്‍ പോയത്. ഞാന്‍ ഏതോ ഒരു ജന്മത്തില്‍ അനുഭവിച്ച സുഖം. കാറ്റുകള്‍ മുടിയിഴകളെ തഴുകുന്നു. നിശബ്ദത തെല്ലുമില്ലെങ്കിലും ഞാന്‍ പൂര്‍ണ്ണ നിശബ്ദത അനുഭവച്ചു.ആരുടെയോ മായാവലയത്തില്‍ കുടുങ്ങിയതുപോലെ. ആതിര ആദ്യം തന്നെ കാന്റീനില്‍ സ്വാഗതം ചെയ്കതു. നീണ്ടു പൊക്കം കുറഞ്ഞ ആ കാന്റീനെക്കാളും ഞാന്‍ അതിന്റെ പുറകിലുള്ള പച്ച മൈതാനത്തെ ആകര്‍ഷണത്തിലാക്കി.ആ സുന്ദര ലോകത്തേക്കുള്ള എന്റെ ആഗമനകത്തെ തടഞ്ഞെന്നവണ്ണം ആതിര പറഞ്ഞു. ‍ഡോണ്ട് ഗോ ദാറ്റ്സ് സൂയിസൈട് പോയിന്റ് എങ്കിലും കിളിപോയ മട്ടില്‍ മുന്നോട്ടു ഗമിച്ചു. ആ ആഗമനം എന്റെ ജീവിതത്തില്‍ നഷ്ടം വിതച്ചു. എന്നെ ജീവനോടെ കൊന്നു.
കൈയിറക്കമുള്ള ഷര്‍ട്ടും തീരെ ചെറുതെന്ന് തോന്നുന്ന തൊപ്പിയും കാലുകള്‍ കഴിഞ്ഞ് എങ്ങോട്ടെന്നില്ലാതെ സഞ്ചരിച്ച പാന്റ്സും ധരിച്ച ഒരാള്‍. ഒരു വെള്ള കടലാസ് ഇടയ്ക്കിടക്ക് പൊക്കിനോക്കി നെടുവീര്‍പ്പിട്ടു കണ്ണുനീര്‍മുത്തുകള്‍ പൊഴിക്കുന്നുണ്ട്. വസ്ത്രങ്ങള്‍ പോയ ശരീരത്തോടിണങ്ങാത്ത അയാള്‍ക്ക് ഏകദേശം എന്റെ പ്രായം കാണും. അയാള്‍ കണ്ണുുതുടച്ചുകൊണ്ട് വലിയ പോക്കറ്റില്‍ ആ കടലാസിട്ട് ഒരു സ്ത്രീയുടെ ഫോട്ടോ നോക്കി ആഞ്ഞുകരഞ്ഞു. അത് നെഞ്ചോടു ചേര്‍ത്ത് രണ്ടടി മുന്നോട്ടു പാദങ്ങള്‍ ചലിപ്പിച്ചു. ഇത്രയൊക്കെയായപ്പോള്‍ ഞാന്‍ വിളിച്ചു. ഹലോ വാട്ട് ആര്‍ യൂ ഡൂയിങ് ഹിയര്‍?
അയാള്‍ തിരിഞ്ഞു ആകാംഷയോടെ നോക്കി.
അയാളുടെ പനിനീര്‍ പൂ പോലെ ചുവന്ന ചുണ്ടുകള്‍ കുറച്ചുകൂടി ചുവക്കാന്‍ തുടങ്ങി. മേഘനിറമുള്ള അയാള്‍ ഒരു തമിഴനല്ലായിരുന്നു. മലയാളിയാണ്.പിന്നെ സിനിമാകഥ പോലെ ഞാനും അയാളും അവിടെ ഇരുന്നു.ഞാനൊന്നും അങ്ങോട്ടു ചോദിക്കാതെ തന്നെ ഇങ്ങോട്ട് ധാരധാരയായി പറയുവാന്‍ തുടങ്ങി.
എന്റെ പേര് അര്‍ജ്ജുന്‍ അമ്മ ആവണി .. മുത്തശ്ശി കുറുമ്പിയാ........................................................
അങ്ങനെ ഒരുപാടൊക്കെ അര്‍ജ്ജുന്‍ പറഞ്ഞെങ്കിലും അവന്റെ അച്ഛന്‍ അതിലൊന്നുമില്ല . അവന്‍ മരണത്തിന്റെ വാതില്‍ കൊട്ടിയതെന്തിനെന്നും പറഞ്ഞില്ല. ഞാനാ വിഷയം സൂചിപ്പിച്ചു. അര്‍ജ്ജുന്റെ അച്ഛന്‍?
അവന്റെ വെളുത്ത മുഖം ചുവന്നുതുടുത്തു. അച്ഛന്‍ ആ പേരിനൊരു അര്‍ത്ഥമില്ലേ? ആ സ്ഥാനം ആഗ്രഹിക്കാത്ത ആളുകളെ എന്തു വിളിക്കണം. ചതിയന്‍! അതെ എന്റെ പാവം അമ്മയെ ചതിച്ചു നീചന്‍!എന്നെപ്പോലെത്തന്നെ ചതിയന്റെ മകന്‍ കള്ളന്റെ കുഞ്ഞ് അങ്ങനെ ഒരുപാട് കേട്ട അവന്റെ ജീവിതം മടുത്തതാണ്. ഞാനും നിന്നെപ്പോലെയാണ് എന്നു തുടങ്ങി ഞാന്‍ വിസ്തരിച്ചു. ദിവസങ്ങള്‍ കഴിയുന്തോറും ഞങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് കടന്നുപോയി.
നേരം പുലര്‍ന്നു. സൂര്യനന്ന് നേരത്തെ വന്നുണര്‍ത്തി . മുറ്റത്തിറങ്ങിയ ഞാന്‍ കണ്ടത് ജെന്‍സ് ഹോസ്റ്റലില്‍ നിന്നൊരു മ‍ൃതദേഹം ആംബുലന്‍സില്‍ കയറ്റുന്നതാണ്.എന്റെ അര്‍ജ്ജുന്റെ ഫോട്ടോ ചുമരില്‍.
അവന്റെ ചുണ്ടിന്റെ നിറമുള്ള പനിനീര്‍പൂവ്, സമീപത്ത് പനിനീര്‍പൂ ഹാരവും. കൂടിനിന്നവര്‍‌ പിറുപിറുത്തു. രാത്രി സ്വര്‍ണ്ണമായുമായി വന്നകുട്ടിയെ കൊള്ളസംഘം കൊന്നു.അര്‍ജ്ജുന്‍ എനിക്കു തന്ന താലി എന്റെ ചങ്ങലയായി മനസ്സില്‍ വിലങ്ങുവച്ചു.ഇപ്പോള്‍ ഞാന്‍ ഈ കടല്‍ത്തീരത്ത്,ഈ നിശബ്ദതയെ മുറിക്കാന്‍ ആരുമില്ല,കടലമ്മയൊഴികെ.ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു എന്റെ ഹൃദയത്തിലെ ഒാഖി അത് ഇരമ്പന്ന കടലിനോടൊപ്പം തീരണം.എങ്ങോട്ടെന്നറിയാതെ കടലിലൂടൊരു യാത്ര. കടലമ്മ പറയുകയാണ് ചിതലരിച്ച ഹൃദയത്തില്‍ ചിതകൂട്ടിയ നേരം,ചില ഒാര്‍മ്മകള്‍ ബാക്കി. കാറ്റിന്റെ വേഗത കൂടി നിശബ്ദത കലങ്ങി......
സജ്ന .ആര്‍ .എസ്
8. സി

കവിത


ഹൃദയം
കാറ്റിനോടൊപ്പം പറക്കും
ഒരു ഇലയാണെന്റെ ഹൃദയം
ചിറകുകള്‍ തൊഴിഞ്ഞ
തുമ്പി പോലാണെന്റെ ഹൃദയം
ഇന്ദ്രദേവന്‍ ദര്‍ശിക്കാത്തൊരു
കുഞ്ഞുചെടിയാണെന്‍ ഹൃദയം
കാലത്തിനോടൊപ്പം ഒഴുകി
വന്ന കാറ്റായിരുന്നല്ലോ നീ
അത് ഇലകളെ തഴുകും
പോലെ നീയും എന്നെ തഴുകിയില്ലെ
കണ്ണീര്‍ മഴയത്ത് നനഞ്ഞ
ഒരു ചെടിയല്ലേ നീ
ഉരുകിത്തീര്‍ന്ന തീ
ആയി ഞാന്‍
ചിതലരിച്ച സ്വപ്നങ്ങള്‍
ചിതകൂടിയ നേരം
ചില ഓര്‍മ്മകള്‍ ബാക്കിയായി
ഞാന്‍ ഒറ്റക്കായ്
ശ്രീരാഗ്
8.സി

Friday 12 January 2018

ഭാസ്കരാചാര്യ സെമിനാര്‍

നെടുമങ്ങാട് സബ്ജില്ലാതലം ഭാസ്കരാചാര്യര്‍ സെമിനാര്‍ മത്സരത്തില്‍ ഞങ്ങളുടെ സ്കൂളിലെ വൈഷ്ണവി എ വി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിഷയം "പ്രകൃതിയിലെ അനുപാതങ്ങള്‍"