Wednesday 17 June 2015

കുന്നിറങ്ങി കുളിരിലേക്ക് (മഴനടത്തം... യാത്രാനുഭവം)

വളരെ വേറിട്ടതും അവിസ്മരണീയവുമായ ഒരു യാത്രയായിരുന്നു 'ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറി സംഘടിപ്പിച്ച 'മഴനടത്തം' ഞങ്ങള്‍ 22 കുട്ടികളും മൂന്ന് അധ്യാപികമാരും ഞങ്ങളുടെ സ്കൂളില്‍ നിന്നും പങ്കെടുത്തു..വരുന്നത് കുട്ടികളാണെന്ന് അറിഞ്ഞിട്ടോ എന്തോ പ്രകൃതി ഒരു കുസൃതി കാണിച്ചു.മഴ അങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കിയത്പോലുമില്ല.പക്ഷേ പ്രകൃതി ഞങ്ങള്‍ക്കായ് ഒരുപാട് വിഭവങ്ങള്‍കരുതി വച്ചിരുന്നു.രാവിലെ 9 മണിക്ക് തുടങ്ങിയ ചൂടും ബഹളവും നിറഞ്ഞ ബസ് യാത്ര  ബ്രൈമൂറിന്റെ കുളിരിലവസാനിച്ചു.വിവിധ സ്കൂളുകളില്‍ നിന്നും കുട്ടികളും അധ്യാപകരും, എഴുത്തുകാരും, നാട്ടുകാരും പങ്കെടുത്തു.ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസറായ  ശ്രീ വിനോദ് ബ്രൈമൂറില്‍ നിന്ന് മങ്കയം വരെ ഒരു 'മഴക്കാല നടത്തം'ഉദ്ഘാടനം ചെയ്തു.കവയത്രി  വി എസ് ബിന്ദു റ്റീച്ചര്‍ കവിത ചൊല്ലി കാനന വഴിയില്‍ "വന ദേവത "മാരെ കണ്ടുമുട്ടാനാശംസിച്ചു.സംഘാടകരായ ഷിനു സുകുമാരന്‍ ഷിനിലാല്‍ സജിത് എന്നിവര്‍ ഈ യാത്രയുടെ പ്രാധാന്യത്തെ കുറിച്ചു പറഞ്ഞുതന്നു.പ്രകൃതിയെ അറിയുക,മണ്ണിനെ അറിയുക അതാണ് ഈ നടത്തത്തിന്റെ ഉദ്ദേശ്യം.നെടുമങ്ങാട് പോളിടെക്നിക്ക് എന്‍ എസ് എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അവരുടെ ബാനര്‍ ഫ്ലക്സിലായിരുന്നു.ഇരിഞ്ചയം ലൈബ്രറിയുടേതുപോലെ തുണിയില്‍ ചെയ്തതായിരുന്നെങ്കില്‍ നന്നായിരുന്നുവെന്നു തോന്നി.നിരയായി കൃത്യതയോടെ നടക്കുന്ന പതിവില്‍ നന്ന് ഇവിടെ ഉണ്ടായ ഒരു മാറ്റം നിരതെറ്റിയ ഞങ്ങളുടെ നടത്തം തന്നെയായിരുന്നു.എന്നാല്‍ എല്ലായിടത്തും കൃത്യമായ അച്ചടക്കവും ഉണ്ടായിരുന്നു.ബ്രൈമൂറില്‍ നിന്ന് നിശബ്ദമായി ആരംഭിച്ച യാത്ര പിന്നീട് പാട്ടും,കളിയുമായി സര്‍വ്വോല്ലാസത്തിലായിരുന്നു.മനോഹരമായ വിശാലമയ വനത്തിനു നടുവലൂടൊരു യാത്ര.അപ്രതീക്ഷിതമായി ഞങ്ങളുടെ യാത്രയില്‍ ഒരു വിരുതന്‍ സജീവ പങ്കാളിയായി,'കുളയട്ട.'ഇതിന്റെ  ആക്രമണത്തിനിടയിലും പാതയ്ക്കിരുഭാഗങ്ങളിലുമുള്ള  മനോഹാരിത നുണയാന്‍ ഞങ്ങള്‍ക്ക് പ്രയാസമുണ്ടായില്ല.ചെങ്കുത്തായ ചരിവുകളും അതി ഭയാനകമായ കൊക്കകളും വശങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഓര്‍മകളില്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന കളകളാരവം അവിടെ ഞങ്ങളുടെ കാതുകളെ കുളിരണിയിച്ചു.നൂറ്റാണ്ടുകളുടെ കഥകള്‍ ചൊല്ലിക്കൊണ്ട്  അരുവികള്‍ സൗമ്യമായി ഒഴുകി.യാത്രയുടെ മധ്യത്തില്‍ ഒരു പടുകൂറ്റന്‍ മല ഞങ്ങള്‍ കണ്ടു.പേരോ വിലാസമോ അറിയാത്ത ആ മല ഓര്‍മകളില്‍ കോറിയിട്ട് ‌ഞങ്ങള്‍ യാത്ര തുടര്‍ന്നു.നാടന്‍ പാട്ടുകളുടെ ഇമ്പവും താളവും യാത്രയില്‍ ഞങ്ങള്‍ക്ക് കരുത്തേകി.ഓരോ ഹെയര്‍പ്പിന്‍ വളവുകളിലും ഞങ്ങള്‍ ഒത്തുകൂടി.അധ്യാപകരും ഞങ്ങളും പിന്നെ സംഘാടകരും ചേര്‍ന്ന ആ സംഗമത്തില്‍ കരിപ്പൂര്‍ ഗവ.എച്ച്.എസ് കുട്ടികളായ ഞങ്ങള്‍ നാടന്‍ പാട്ടുകള്‍ പാടി.കവിയായ ചായം ധര്‍മരാജന്‍ കവിത ചൊല്ലി.ഓരോ സ്കൂളിനേയും പറ്റിയുള്ള അവരുടെ വിലയിരുത്തലുകള്‍ ഞങ്ങള്‍ക്ക് ആവേശമേകി.ഫല വൃക്ഷങ്ങളുടെ വിത്തുകള്‍ കരുതിയിരുന്ന ഞങ്ങള്‍ കാട്ടിലേക്ക്  ആ വിത്തുകള്‍  വലിച്ചെറിഞ്ഞു.കൂട്ടത്തില്‍ ഒന്നെങ്കിലും പൊടിക്കുമെന്നും വളര്‍ന്ന് പന്തലിക്കുമെന്നും ഞങ്ങള്‍ ആശ്വസിച്ചു.അന്ന്  അതിന് അവകാശം പറയാന്‍ ഞങ്ങളുണ്ടാവില്ലെങ്കിലും ആദ്യമായ് ഭൂമിക്കു വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് ഞങ്ങള്‍ക്കു തോന്നി.പിന്നെ വഴിയില്‍ നിന്നുള്ള പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണം വലിയ ഒരു യജ്ഞം തന്നെ ആയിരുന്നു.ഞങ്ങളെല്ലാവരും ചേര്‍ന്ന് കുറച്ച് ദിവസത്തേക്കെങ്കിലും അവിടം സുന്ദരമാക്കി.ആകാശത്ത് അപ്പോള്‍ ഒരു കാര്‍മേഘം വന്നെത്തി നോക്കിയതായി കണ്ടു.പക്ഷേ മഴയായി താഴേക്ക് പതിച്ചില്ല.വഴിവക്കില്‍ കണ്ടുമറന്നതും കണ്ടിട്ടില്ലാത്തതുമായ ഒരുപാട് തരം ചെടികള്‍ കണ്ടു.











                                                         പല ഹെയര്‍പിന്ന് വളവുകളും അവിടെയെല്ലാം നമ്മുടെ നാടന്‍ പാട്ടുകളും കഴിഞ്ഞ് മങ്കയത്തിന്റെ കുളിരിലേക്ക് ഞങ്ങള്‍ ഊര്‍ന്നിറ‌ങ്ങി.പിന്നെ അവിടത്തെ പാറക്കെട്ടുകളില്‍ ചിന്നിയും ചിതറിയും ഇരുന്ന് ഞങ്ങള്‍ ഭക്ഷണം കഴിച്ചു.ശേഷം മങ്കയത്തിന്റെ ഹൃദയത്തിലേക്ക്.വെള്ളച്ചാട്ടത്തിന്റെ ആര്‍ത്തിരമ്പലിനും കുട്ടികളുടെ ആവേശ മേളത്തിനുമിടയില്‍ മണിക്കൂറുകള്‍.ശരീരത്തെ മൊത്തം ശുദ്ധമാക്കുന്ന തണുത്തു തെളിഞ്ഞ കണ്ണീര്‍ ജലം.ചുഴികളുടെ ഭയാനകതയില്ലാത്ത കാട്ടാറുമായി ഒരു സായാഹ്ന സല്ലാപം.കുതിച്ചൊഴുകിയെത്തുന്ന ജലധാരയില്‍ ആണ്‍കുട്ടികള്‍ ആര്‍ത്തുരസിച്ചു.ഞങ്ങളതില്‍ കൈകാലുകളിളക്കി രസിച്ചു. പിന്നെ  മനസ്സില്ലാ മനസ്സോടെ കരക്കു കയറിയ ഞങ്ങള്‍ അത്ഭുതസബ്ധരായി നിന്നത് ഡോ.കമറുദീന്‍ സാറിന്റെ വര്‍ത്തമാനത്തിനു മുന്നിലാണ്.ബസ് ബോര്‍ഡുകളിലും പുസ്തകങ്ങളിലും കണ്ടുമറന്ന പെരിങ്ങമല എന്നത് ഒരു  സ്ഥലപ്പേരു മാത്രമല്ലെന്നും വളരെ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമാണെന്നും മനസിലായി. നേരത്തെ കണ്ടു കടന്നുവന്ന മല വരയാട്മുടി യാണെന്നുമറിഞ്ഞു.അതിന്റെ താഴ്വരയിലാണ് നാമിപ്പോളെന്ന് സാര്‍ പറഞ്ഞപ്പോള്‍ വല്ലാത്ത ഒരു അഭിമാന ബോധം.ഇരവിപുരത്തേക്കാള്‍ വരയാടുകള്‍ കൂടുതല്‍ ഇവിടെയാണുള്ളതെന്നു അദ്ദേഹം പറഞ്ഞു. വരയാടുകളുള്ള വരയാട്മുടി ഞങ്ങള്‍ക്ക് അങ്ങനെ അത്ഭുതമായി മാറി.അപൂര്‍വ്വമായ ഔഷധസസ്യങ്ങളുള്ള പ്രദേശമാണ് ഇതിന്റെ താഴ്വാരം.യാത്രികയും എഴുത്തുകാരിയുമായ രാജനന്ദിനി ശേഖരിച്ച ചെടികള്‍ ഒന്നൊന്നായി എന്തൊക്കെയാണ് കമറുദ്ദീന്‍ സാര്‍ പറഞ്ഞു തന്നു.ഞങ്ങളോരോരുത്തരും യാത്രാനുഭവം പങ്കുവച്ചു. കേട്ടുമാത്രം പരിചയമുള്ളതും കണ്ടിട്ടില്ലാത്തതുമായ പലതരം ചെടികള്‍,കാടിന്റെ മനോഹരിതയില്‍ സ്വൈര്യജീവിതം നയിക്കുന്ന പക്ഷികള്‍,ജന്തുജാലങ്ങള്‍.ഭൂമി...പ്രകൃതി മരിച്ചിട്ടില്ല മരിക്കുകയുമില്ല എന്നു  ആദ്യമായി തോന്നി.സാന്നിധ്യമറിയിച്ച വന്‍മലകള്‍,പാറകളില്‍ തൊട്ടുരുമ്മി കിന്നാരം പറയുന്ന നദികള്‍ ,ഇരുണ്ട പച്ചപ്പ് അങ്ങനെ മഴയ്ക്ക് പകരം പ്രകൃതി ഞങ്ങള്‍ക്ക് കരുതിവച്ച  സമ്മാനങ്ങള്‍ ....മഴയുടെ ശേഷിപ്പുകള്‍!ഇങ്ങനെയൊരു യാത്ര ഞങ്ങള്‍ക്ക് പുതിയൊരനുഭവം!


ഗോപികയും കൂട്ടുകാരും
ഗവ.എച്ച്.എസ് കരിപ്പൂര്
നെടുമങ്ങാട്.

 

2 comments:

  1. വായിച്ചപ്പോള്‍ത്തന്നെ വളരെ സന്തോഷം

    ReplyDelete
  2. സാര്‍....സന്തോഷം

    ReplyDelete