Monday 4 July 2016

കാടിന്റെ മണം


ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷവും നടന്ന മഴനടത്തത്തില്‍ എനിക്കു പങ്കെ‌ുടുക്കാനുള്ള അവസരം ലഭിട്ടു.പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കുവാനും കഴിഞ്ഞ ഒരവസരമായിരുന്നു അത്.കെ എസ് ആര്‍ ടി സി ബസിലാണ് ഞങ്ങള്‍ പോയത്.കോട്ടൂര് അഗസ്ത്യമലയു‌െടെ താഴഅവാരങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്ര.ബാലചന്ദ്രന്‍ സാറിന്റെ നേതൃത്വത്തില്‍ പാട്ടൊക്ക പാടി നല്ല രസിച്ചാണ് ഞങ്ങളുടെ യാത്ര.മരങ്ങള്‍ തീര്‍ത്ത കൂടാരങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്രയെന്നു പറയാം.
ചോനംപാറ എന്ന സ്ഥലത്തുനിന്നാണ് ഞങ്ങളുടെ മഴനടത്തം ആരംഭിച്ചത്,അവിടെ പല സ്കൂളില്‍ നിന്നും മുന്നൂറോളം കുട്ടികളും അധ്യാപകരും രക്ഷകര്‍ത്താക്കളും എത്തിയിരുന്നു.ബാലചന്ദ്രന്‍ സാര്‍ സംസാരിച്ചു.ഷിനിമാമനും ഷിനുമാമനും സംസാരിച്ചു.ഹരിദ്വാര്‍ വാസിയും ഭൂമി ഹരിതാഭമാക്കുന്നതില്‍ കുട്ടികളുടെ പങ്കിനെ വളര്‍ത്തിക്കൊണ്ടുവരുന്ന ഗ്രീന്‍ വെയിന്‍ http://www.greenvein.org/ എന്ന സംഘടനയ്ക്കു നേതൃത്വം കൊടുക്കുന്ന സ്വാമി സംവിദാനന്ദ് ആണ് ഞങ്ങളുടെ യാത്ര ഉദ്ഘാടനം ചെയ്തത്.സൗമ്യനായ ആ സ്വാമിയുടെ ലാളിത്യം തുളുമ്പുന്ന വര്‍ത്തമാനം ഞങ്ങളെ ആകര്‍ഷിച്ചു.ഫോറസ്റ്റ് റെയ്ഞ്ചറും ,അവിടത്തെ കൗണ്‍സിലറും ഞങ്ങളെ സ്വാഗതം ചെയ്തു.പിന്നെ ഞങ്ങള്‍ യാത്ര ആരഭിച്ചു.കാടിന്റെ മോഹിപ്പിക്കുന്ന മണം ഞങ്ങളെ വരവേറ്റു,കാറ്റും കാട്ടരുവികളും ഞങ്ങള്‍ക്കു കൂട്ടുകാരായി.
"അന്തരംഗാനന്തരത്തിലമ്പരാന്തത്തെയേന്തി
ത്തന്‍തിരകളാല്‍ താളം പിടിച്ച് പാടിപ്പാടി
പാറക്കെട്ടുകള്‍ തോറും പളുങ്കുമണി ചിന്നി
ആരണ്യപപൂഞ്ചോലകളാമന്ദമൊഴുകവേ"
എന്ന ഞങ്ങള്‍ക്ക് മലയാളപുസ്തകത്തില്‍ പഠിക്കാനുള്ള ചങ്ങമ്പുഴയുടെ വരികളാണ് എനിക്കോര്‍മ വന്നത്.സംഘാടകര്‍ ഞങ്ങളെ ഏല്പിച്ച ചാക്കില്‍ വഴിയരികിലുണ്ടായിരുന്ന പ്ലാസ്റ്റിക്കൊക്കെ ഞങ്ങള്‍ നിറച്ചു.
അയണിക്കുരുവും,ചക്കക്കുരുവും,പുളിങ്കുരുവും മാങ്ങയണ്ടിയുംം ഞങ്ങള്‍ കാട്ടിലേക്കെറിഞ്ഞു.അവ മുളച്ച് ഞങ്ങളുടെ മക്കള്‍ മഴനടത്തത്തിനു വരുമ്പോള്‍ തണലേകാം..വളരെ വ്യത്യസ്തമായ മരങ്ങളാണ് ഞങ്ങള്‍ കണ്ടത്.കുളിരരുവിയില്‍ ‍ഞങ്ങള്‍ ഞണ്ടുകളെ കണ്ടു. ഉചയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ വാലിപ്പാറയിലെ 'ഉറവ്' എന്ന കലാസാസ്കരികകേന്ദ്രത്തിലെത്തി.ഞങ്ങള്‍ക്ക് ദാഹജലം തന്നതോടൊപ്പം മണ്ണിന്റെ മണമുള്ള പാട്ടു പാടിത്തന്നു.അവിടിരുന്നു നോക്കിയാല്‍ അങ്ങ് ദൂരെ മലനിരകള്‍ കാണാം.ആയിരം മരങ്ങള്‍ നട്ടുപിടിപ്പിച്ച കുട്ടിക്കൂട്ടത്തെ കുറിച്ച് സംവിദാനന്ദ സ്വാമി ഞങ്ങളോടു പറഞ്ഞു.അങ്ങനെ മരം നട്ടുവളര്‍ത്താന്‍ താല്പര്യമുള്ള കുട്ടികളെ സഹായിക്കാന്‍ ഗ്രീന്‍ വെയിന്‍ എന്ന സംഘടന തയ്യാറാണ്.ആയിരം മരം നടുന്നവരെ ഹിമാലയത്തില്‍ കൊണ്ടുപോകുമെന്ന വാഗ്ദാനവും തന്നു.അമൂല്യമായ മരങ്ങള്‍ക്കു ഞങ്ങളും വിലയിട്ടു.നമ്മള്‍ ശ്വസിക്കുന്ന ഓക്സിജന്‍ സിലിണ്ടറിലാക്കി വില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍ പല രാജ്യങ്ങളിലും.അങ്ങനെ നോക്കുമ്പോള്‍ പത്തുകോ‌ടിയിലധികമാണ് ഒരു മരത്തിന്റെ വില.പ്ലാസ്റ്റിക്ക് വീണ്ടും വീണ്ടും ഉപയോഗിച്ച് അതിന്റെ ഉപഭോഗം കുറയ്ക്കണമെന്നാണ് ഞങ്ങളോടൊപ്പം യാത്രയിലുണ്ടായിരുന്ന അമൃതാജി പറഞ്ഞത്.
അതുകഴിഞ്ഞ് ഞങ്ങള്‍ വീണ്ടും കാട്ടിലേക്ക്.ഞങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാട്ടില്‍ ആനയും കാട്ടുപോത്തും കടുവയുമൊക്കെൊുണ്ടെന്നാണ് വഴികാട്ടിയായി നമ്മളോടൊപ്പമുണ്ടായിരുന്ന നാരായണന്‍ മാമന്‍ പറഞ്ഞത്.പക്ഷേ ഞങ്ങള്‍ക്കൊന്നിനേയും കാണാന്‍ കഴിഞ്ഞില്ല.പിന്നെ ഞങ്ങളുടെ യാത്ര റോഡിലൂടെയായി.അപ്പോ കാടിന്റെ നിഗൂഢത നഷ്ടപ്പെട്ടിരുന്നു.ചെറു പൂഞ്ചോലകള്‍ റോഡിനെ മുറിച്ചുകടന്നു പോകുന്നുണ്ടായിരുന്നു.വഴിയില്‍ ഒരു സുന്ദരിയായ ചിത്രശലഭത്തിന്റെ ജീവനില്ലാത്ത ശരീരം കണ്ടു.ഞങ്ങളത് ക്യാമറയില്‍ പകര്‍ത്തി.പിന്നെ കാടിനോടു വിടപറഞ്ഞ് കാട് നല്‍കിയ സൗന്ദര്യത്തേയും നന്മയേയും ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് കാപ്പുകാട്ടിലേക്ക് ഗജവീരന്മാരെ കാണാന്‍ പോയി.വളരെ ശാന്തമായ ഒരു പ്രദേശം.ചെറുതും വലുതുമായി പത്ത് ആനകളെ കണ്ടു.ചിലര്‍ ഗൗരത്തിലും ചിലര്‍ കുസൃതിയിലും.അവയുടെ വലിയ ശരീരം എന്റെ ചെറിയ കണ്ണില്‍ നിറഞ്ഞു നിന്നു.ആ പരിസരത്തെവിടെയോ ഒരു പുഴയുടെ കൊഞ്ചല്‍ കേട്ടു.പക്ഷേ വൈകിയതിനാല്‍ അടുത്തേക്കു പോകാന്‍ സാധിച്ചില്ല.എല്ലാരോടും വിടപറഞ്ഞ് ഞങ്ങളുടെ മഴനടത്തത്തില്‍ മഴത്തുള്ളിക്കിലുക്കം കേട്ടില്ലെന്ന സങ്കടത്തോടെ ഞങ്ങള്‍ മടങ്ങി.
വൈഷ്ണവി.എ എസ്
ക്ലാസ് -9

ജി എച്ച് എസ് കരിപ്പൂര്.










No comments:

Post a Comment