Sunday 18 August 2019

വിശ്വാസ തട്ടിപ്പുകള്‍ പിടിമുറുക്കുന്ന കേരളം


ഉപന്യാസം

വിശ്വാസ തട്ടിപ്പുകള്‍ പിടിമുറുക്കുന്ന കേരളം

നാം ഇന്ന് അനുഭവിക്കുന്ന വിപത്തുകളില്‍ ഒന്നാണ് അന്ധവിശ്വാസം. അന്ധവിശ്വാസം എന്ന് പറഞ്ഞാല്‍... നമ്മുടെ മനസില്‍ ആദ്യം എത്തുന്നത്, മരത്തില്‍ ആരോ തറച്ച ഒരു ആണി, അത് വലിച്ചൂരിയാല്‍ പ്രേതം കൂടെവരുമെന്ന്... ഒരു കണക്കില്‍ പറഞ്ഞാല്‍ അത് അന്ധവിശ്വാസമാണ്. പക്ഷെ ഇന്ന് നാം നവമാധ്യമങ്ങളിലൂടെ കാണുന്നുണ്ട്. നമുക്കും ചില അനുഭവങ്ങള് ‍ ഉണ്ടായേക്കാം. കേരളത്തില്‍ അന്ധവിശ്വാസമൊന്നും ഇല്ലെന്ന് നമ്മള്‍ പറയും. പക്ഷെ ഇപ്പോള്‍ എന്താണ് അവസ്ഥ? എല്ലാ കാര്യത്തിലും മുന്‍പന്തിയില്‍ എത്തുന്ന നമ്മള്‍ കേരളീയര്‍ ഇതിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്..
നാം പത്രങ്ങളില്‍ കാണുന്നതാണ്, ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന വീട്ടില്‍ കയറിക്കൂടി സാധനങ്ങള്‍ മോഷ്ടിക്കുകയും കുട്ടികളെ ഉപദ്രവിക്കുകയും ചെയ്യുന്നത്. മാതാപിതാക്കളും ഇതിനു കൂട്ടുനില്‍ക്കുകയാണ്. നിധി എടുുത്തു കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും, ആര്‍ത്തവ സമയത്ത് പെണ്‍ക്കുട്ടിയെ വീട്ടിൽ കയറ്റാതെ വീട്ടിനോട് ചേർന്ന് ഒരു ഷെഡ് കെട്ടി അവിടെ താമസിപ്പിച്ചു എന്നും , മഴയും കാറ്റും വന്നപ്പോൾ ആ പെണ്‍കുട്ടി കരഞ്ഞുപറഞ്ഞു, എന്നെ വീട്ടിൽ കയറ്റണമെന്നും ഇപ്പോൾ ഈ ഷെഡ് പൊളിഞ്ഞു വീഴുമെന്നും. എന്നാൽ മാതാപിതാക്കള്‍ അന്ധവിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ടിരുന്നു. എന്നിട്ടോ, തെങ്ങ് മുറിഞ്ഞ് വീണ് ആ ഷെഡ് തകര്‍ന്ന് തൽസമയം ആ കുഞ്ഞ് മരണപ്പെട്ടു. അന്ധവിശ്വാസത്തിന്റെ കരങ്ങളിൽ അകപ്പെട്ട ആ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടതോ, സ്വന്തം മകളെ! ഇതു മാത്രമല്ല, ഇന്ത്യയിലേയും കേരളത്തിലേയും നാനാഭാഗങ്ങളില്‍ ഇപ്പോഴും നടക്കുന്നുണ്ടാവും പണത്തിനു വേണ്ടിയും സൗഭാഗ്യങ്ങൾക്കുവേണ്ടിയും ബലി കൊടുക്കുന്നത്, കാളയേയും പോത്തിനേയുമൊന്നുമല്ല, പിഞ്ചുകുഞ്ഞുങ്ങളെ....! ഇന്നു നമ്മൾ കാണുന്ന ഒരു കാഴ്ചയാണ് പരീക്ഷാ സമയങ്ങളില്‍ കുട്ടികളുടെ കൈയിലും കഴുത്തിലും ഇടുപ്പിലും തോളിലും ചരടുകള്‍ കെട്ടുന്നു... അങ്ങനെയങ്ങനെ...ഇതുകൊണ്ട് എന്താണ്ഉപയോഗം... എന്തോ മന്ത്രിച്ച് കെട്ടുന്ന വെറുമൊരു നൂലിന് ഒരു പട്ടം പറത്താനും മുത്തുകൊരുക്കാനുമല്ലാതെ എന്ത് ഉപയോഗം. ദൈവവിശ്വാസം നല്ലതാണ്. പക്ഷെ അന്ധവിശ്വാസമായാൽ! ദൈവത്തോടുള്ള ഭക്തി, ബഹുമാനം, ആദരവ് എല്ലാം നല്ലതാണ്. . അന്ധവിശ്വാസങ്ങള്‍ ഇപ്പോഴും പണ്ടും ഒരേപോലായിരുന്നു. അമ്മൂമ്മമാര്‍ പറയും കണ്ണ് തട്ടാതിരിക്കാന്‍, അല്ലെങ്കില്‍ കണ്ണേറുതട്ടിയാല്‍ കുറച്ച് വറ്റല്‍ മുളകും ഉപ്പും കുരുമുളകും എല്ലാം എടുത്ത് ഉഴിഞ്ഞ് അടുപ്പിലോട്ടിടും. എന്തിനാണിത്.. ഇതിന്റെയൊന്നും ഒരാവിശ്യവും ഇല്ല.
ഇതിനുദാഹരണം രചനകളിലുമുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് ' എന്ന കിടിലന്‍ നോവലിലെ ഒരു ഭാഗത്ത് കുഞ്ഞിപ്പാത്തുമ്മാക്കും ഇതുപോലെ ബാധ ഒഴിപ്പിക്കുന്നുണ്ട് .ഈ ഭാഗം കിനാവുകളുടെ കാലം എന്ന പേരില്‍ മുന്‍വര്‍ഷങ്ങളിലെ 8-ാം ക്ലാസിലെ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നു. കുഞ്ഞുപ്പാത്തുമ്മാക്ക് കരളില് വേദന എന്ന് പറയുന്നുണ്ട്. എന്താണ് കാര്യം എന്ന് പറയുന്നില്ല.അതിനെ, അവൾക്ക് ബാധ കൂടിയതാണെന്ന് പറഞ്ഞ് മുസിലിയാരെ വിളിച്ചോണ്ട് വരുന്നു. അയാള്‍ ഇവളെ അടിക്കുകയും ഒക്കെ ചെയ്യുന്നു.ഇതുപോലെത്തന്നെ കെ.പി മുഹമ്മദിന്റെ ദൈവത്തിന്റെ കണ്ണ് എന്ന നോവലിലും ഇത് പറയുന്നുണ്ട്. ഒരു കൂണിന്റെ അടുത്ത് പോയി അത് പറിച്ചു എന്ന് പറഞ്ഞ് ഒരു മനുഷ്യനെ ഭ്രാന്താനാക്കിയ കഥ. അയാള്‍ മാനസികമായി മന്ദമായ അവസ്ഥയിലാണ്.അതിനെ ബാധ കൂടിയതാണെന്ന് പറ‍ഞ്ഞ് ഒരു മുറിയിൽ അടച്ചിട്ട്, കഴിക്കാന്‍ കൊടുക്കുന്നതോ പൊട്ടിയ അലുമിനിയം പാത്രങ്ങലില്‍. അവസാനം, കറി തള്ളിയിട്ടെന്നും പറഞ്ഞ് മൂത്താപ്പ അയാളെ ചവിട്ടി- അയാള്‍ മരിക്കുകയാണ്.
മനുഷ്യന്റെ ഇതുപോലത്തെ പ്രശ്നങ്ങള്‍ക്ക് കാരണം അജ്ഞതയാണോ അതോ അറിവില്ലായ്മ നടിക്കുകയാണോ എന്നറിയില്ല. പക്ഷെ ഇത് തെറ്റാണ്. ഇനിയും മാറാം. അന്ധവിശ്വാസങ്ങള്‍ക്കെതിരേ പോരാടാം. ഒരുമിച്ച് നില്ക്കാം. കൈകോര്‍ക്കാം. ഇത് മാറ്റത്തിന്റെ സമയമാണ്. അന്ധവിശ്വാസങ്ങളില്ലാത്ത ലോകം എന്ത് മനോഹരമാണ്!!!!
അസ്ഹ നസ്രീന്‍
പത്ത് സി 
ഗവ.എച്ച്.എസ് കരിപ്പൂര്

No comments:

Post a Comment