Wednesday 18 January 2017

ആസ്വാദനക്കുറിപ്പ്



താഹിറ ഷിറിന്റെ കവിത നമ്മള്‍ മുതിര്‍ന്നവര്‍ വിലയിരുത്തേണ്ടതില്ലെന്നു തോന്നുന്നു.ക്ലാസില്‍ ഈ കവിത ചര്‍ച്ചയ്ക്കു വച്ചപ്പോള്‍ സമപ്രായക്കാര്‍ അവളുടെ മനസുമായി ചേര്‍ന്നൊഴുകുന്നുണ്ട്.എഴുതിക്കഴിഞ്ഞ് ക്ലാസിലവതരിപ്പിച്ചപ്പോള്‍ പൂജയുടെ മുഖം ചുവന്നു ..കണ്ണുകള്‍ നിറഞ്ഞു... കൈകള്‍ വിറച്ചു അപ്പോ മനസിലായി അവള് ഹൃദയംകൊണ്ടാണതെഴുതിയതെന്നു....

ഇന്ന് ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു കവിതയാണ് ഞങ്ങളെപോലൊരു കുട്ടിയുടെ ഈ കവിത.പ്രകൃതിയെ കുറിച്ചും മലനാടിനെ കുറിച്ചും കവിതകളെഴുതുന്ന കുട്ടികള്‍ക്കിടയില്‍ ഇത്തരത്തിലൊരു കവിതയും കവയത്രിയും അത്ഭുതമാണഅ.ഇന്നത്തെ കുട്ടികളാണല്ലോ നാളത്തെ പൗരന്മാര്‍.പ്രകൃതിയോടുള്ള കൊടും ക്രൂരതകള്‍ സമൂഹത്തില്‍ ചോദ്യചിഹ്നമാകുമ്പോള്‍ അവര്‍ക്കു പ്രതികരിക്കാന്‍ കഴിയുക എഴുത്തിലൂടെ കലയിലൂടെയൊക്കെയാണ്.
മലയുടേയും പുഴയുടേയും കാറ്റിന്റേയുമൊക്കെ നാളത്തെ അവസ്ഥ 'ചിതലരിച്ചുനശിച്ചുപോയ വാക്കുകള്‍'എന്ന പ്രയോഗത്തിലൂടെ അവള്‍ എത്ര മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.ഈ വാക്കുകളുടെ അര്‍ത്ഥം ഗൂഗിളില്‍ തെരയുന്ന പുതു തലമുറ!ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ പ്രകൃതിസന്താനങ്ങളെ എങ്ങനെയാണവ്ര്‍ തിരിച്ചറിയുക!
മാത്രമല്ല എല്ലാ അറിവുകളും ഗൂഗിളില്‍ തെരയുന്ന പുതുതലമുറയേയും അവള്‍ സൂചിപ്പിക്കുന്നു.ഈ വാക്കുകള്‍ എന്താണെന്നറിയാന്‍ അവര്‍ ഇന്റര്‍വ്യൂ ചെയ്യുന്നത് കീറിപ്പറിഞ്ഞ ഓസോണ്‍ ധരിച്ച് പനിച്ചുവിറച്ച പടുവൃദ്ധയായ നമ്മുടെ ഭൂമിയമ്മയേയും.ഇതിലും വ്യക്തമായി നമ്മുടെ ഭൂമിയമ്മയെ എങ്ങനെയാണ് വ്യക്തമാക്കുക.
ആകാശത്തെ ചുംബിക്കാന്‍ ശ്രമിച്ച് ഒടുവില്‍ ജെ സി ബിയുടെ ക്രൂരനഖങ്ങളില്‍ പെട്ട് തകര്‍ന്നുപോയ വിസ്മയമാണ് മല!എല്ലാവര്‍ക്കും കനിയും തണലും നല്‍കിയിട്ടും അവരാല്‍ തന്നെ രക്തസാക്ഷിയാക്കപ്പെട്ടു മരം!വിഷം തളിച്ച്,ഊറ്റിയെടുക്കലുകള്‍ക്കിടയില്‍ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ വറ്റിപോയ കണ്ണീര്‍ത്തുള്ളിയായി പുഴ!അതുകൊണഅടുതന്ന അവരതിനു വിധിയെഴുതി 'അണ്‍അ‍മീനിംങ്ഫുള്‍ എക്സ്റ്റിങ്റ്റഡ് വേര്‍ഡസ്...'എല്ലാവരാലും നശിപ്പിക്കപ്പെട്ട് വംശനാശത്തിന്റെ വക്കിലെത്തിയഈ വിസ്മയങ്ങളെപോലെ ഈ അര്‍ത്ഥമില്ലാത്ത വാക്കുകളും മാറിയിരിക്കുന്നു.നമ്മുടെ സമൂഹം നേരിടാനിക്കുന്ന വലിയൊരു വെല്ലുവിളിതന്നെയാണ് താഹിറ ഈ കവിതയിലൂടെ വിശദമാക്കുന്നത്.നാളെത്തെ കുട്ടികള്‍ക്ക് പുഴയും മലയുമൊക്കെ അര്‍ത്ഥമില്ലാത്ത വാക്കുകള്‍ തന്നെയാണ്.പ്രകൃതിവിഭവങ്ങളെ നാം ദുരുപയോഗപ്പെടുത്തുന്നതു മാത്രമല്ല അതിന്റഎ ഉറവിടങ്ങളെ നശിപ്പിക്കുകകൂടി ചെയ്യുന്നു.പ്രകൃതിസമ്പത്തിനെ കുറിച്ചും വെല്ലുവിളകളെ കുറിച്ചും ഘോരഘോരം പ്രസംഗിക്കുന്ന രാഷ്ട്രീയത്തലവന്‍മാരും മറ്റു സാംസ്കാരികപ്രമുഖരും അവരുടെ വാക്കുകള്‍ക്കുള്ളില്‍ തങ്ങളുടെ ഉത്തരവാദിത്തമൊതുക്കുന്നു.

ഒന്നും പുതുതായി നിര്‍മിക്കാതെ എല്ലാം തച്ചുടയ്ക്കുകയാണ് ഇന്ന്.ഇതിനെതിരെ ഈ പെണ്‍കുട്ടിയെപോലെ നമ്മളും ഉണരേണ്ടിയിരിക്കുന്നു.നമ്മുടെ അടുത്ത തലമുറ പുഴയും മലയും കാടുമൊക്കെ എന്തെന്നറിഞ്ഞു വളരണമെങ്കില്‍ ഈ പ്രകൃതിവിഭവങ്ങളെ നമ്മള്‍ സംരക്ഷിക്കണം.സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എല്ലാരിലുംമെത്തിക്കണം.അതിനായി നമ്മള്‍ കുട്ടികള്‍ ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായി എഴുത്തിലൂടെയും കലയിലൂടെയും പ്രതികരിക്കണം.ഒരു പെണ്‍കുട്ടിയുടെ ആശങ്ക അവള്‍ തന്റെ എഴുത്തിലൂടെ സമൂഹത്തിലെത്തിച്ചിട്ടുണ്ടെങ്കില്‍ ഈ കവിതയില്‍ വിസ്മയിച്ച് ആസ്വാദനം തയ്യാറാക്കുന്ന നമ്മളെ പോലുള്ള കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരേയും ഉണര്‍ത്തും.
എല്ലാം വരണ്ടുപോകുന്ന ഭൂമിയമ്മയുടെ ഈ അവസ്ഥയ്ക്ക നമ്മളഅ‍ കുട്ടികള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയണം.ഇത്രയും ശക്തമായ ഒരു കവിതയിലൂടെ സമൂഹത്തില്‍ വരാനിരിക്കുന്ന വലിയ വെല്ലുവിളികളെകുറിച്ചും നമ്മുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചും ബോധവാന്മാക്കിത്തന്ന താഹിറബഷീര്‍ എന്ന പെണ്‍കുട്ടീ... നിനക്കു നന്ദി... നിന്റെ തൂലിക ഇനിയും പടവാളാകട്ടെ!

പൂജ ബി നായര്‍
10C

കവിത

പാലക്കാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒറ്റപ്പാലം വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.എസ്സിലെ
ത്വാഹിറ ഷിര്‍ രചിച്ച കവിത.
***********************************************************************************************************
വിഷയം : അര്‍ത്ഥമില്ലാത്ത വാക്കുകള്‍
***********************************************************************************************************
മല
പുഴ
കാറ്റ്
ചരിത്ര ഗവേഷകരാണ്
ചിതലരിച്ച് നശിച്ചു പോയ
ആ വാക്കുകള്‍ കണ്ടെത്തിയത്.
കണ്ടെത്തിയാല്‍ മാത്രം പോര
അര്‍ത്ഥം വ്യക്തമാക്കണം.
തല പുകഞ്ഞാലോചിച്ചു.
ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു......
മോഡേണ്‍ ഡിക്ഷണറികളിലൊന്നും......
ആ വാക്കുകളില്ല.
ഒടുവില്‍
ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.
ഇന്റര്‍വ്യൂ.
കീറിപ്പറിഞ്ഞ
ഓസോണ്‍ പുതച്ച്
പനിച്ച് വിറച്ച് മരിക്കാന്‍ കിടക്കുന്ന
ഒരു പടുവൃദ്ധയുണ്ടത്രേ ഇവിടെ......
ഇന്റര്‍വ്യൂ അവരുമായിട്ടാകാം. ......
വറ്റിയ ചുണ്ടുമായി......
ഇടക്കിടെ കൊക്കിക്കുരച്ച്
അവര്‍ പറഞ്ഞതിങ്ങനെ.......
മല:
ആകാശത്തെ ചുംബിക്കാന്‍ കൊതിച്ചെങ്കിലും
ജെ.സി.ബിയുടെ മൂര്‍ച്ചയേറിയ വിരലുകള്‍ക്കുള്ളില്‍
ഞെരുങ്ങിയമര്‍ന്ന വിസ്മയം.
മരം:
തണലും കനിയും നല്‍കിയിട്ടും
സ്വീകരിച്ചവരാല്‍ വെട്ടിമുറിക്കപ്പെട്ട
രക്തസാക്ഷി......
പുഴ:
വിഷം തുപ്പിയ മാലിന്യങ്ങള്‍ക്കിടയില്‍
ഊറ്റിയെടുക്കലുകള്‍ക്കിടയില്‍
വറ്റി വരണ്ട കണ്ണീര്‍തുള്ളി.......
കാറ്റ്:
ദുര്‍ഗന്ധം പേറി നടുവൊടിഞ്ഞ്
കുഴഞ്ഞു വീണ് മരിച്ച കുളിര്.......
അര്‍ത്ഥങ്ങള്‍ വാക്യങ്ങളിലൊതുങ്ങി.
ഗവേഷകര്‍ക്ക് ഒന്നും മനസ്സിലായില്ല.
എങ്കിലും
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ക്ക്
അവര്‍ വിധിയെഴുതി.
അണ്‍മീനിങ്ഫുള്‍ എക്സ്റ്റിങ്റ്റഡ് വേര്‍ഡ്‌സ്......
കീറിമുറിക്കപ്പെട്ട്
വെട്ടിനുറുക്കപ്പെട്ട്
ഊറ്റിയെടുക്കപ്പെട്ട്
അര്‍ത്ഥം നഷ്ടപ്പെട്ട വാക്കുകളെ
അവര്‍ പിന്നെ എന്താണ് വിളിക്കേണ്ടത്?......


No comments:

Post a Comment