Friday 8 February 2019

പുസ്തകക്കുറിപ്പ്


 
നാലുമണിപ്പൂവിന്റെ ജീന്‍
പി.കെ സുധിയുടെ 'കൊക്കര ജീന്‍'എന്ന ബാസാഹിത്യ നോവല്‍ വായിച്ചപ്പോള്‍
'കൊക്കര ജീന്‍' എന്ന പുസ്തകം കുട്ടികളില്‍ ശാസ്ത്രത്തെ കുറിച്ച് അന്വേഷിക്കാന്‍ ത്വര വളര്‍ത്തുന്ന അതിരസകരവും ആകാംക്ഷയേറിയതുമായ ഒരു ബാലസാഹിത്യനോവലാണ്. കൂഞ്ഞൂട്ടി എന്ന കൊച്ചുബാലികയും രുഗ്മന്‍ എന്ന സുന്ദരന്‍ പൂവന്‍കോഴിയും തമ്മിലുള്ള കളിയും ചിരിയും ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ചെറിയ ലോകത്തെയാണ് ഈ പുസ്തകം കാട്ടിത്തരുന്നത്. ഒരു വെക്കേഷനിലായിരുന്ന കുഞ്ഞൂട്ടിക്ക് രുഗ്മനെ കിട്ടിയത്. അന്ന് അവന്‍ ഒരു കോഴിക്കുഞ്ഞായിരുന്നു. കുഞ്ഞൂട്ടി, അവന്‍ ഒരു പിടക്കോഴിയാണെന്നാണ് വിചാരിച്ചിരുന്നത്. അപ്പോള്‍ രുഗ്മിണി എന്നായിരുന്നു ആദ്യം അവള്‍ അവന് പേരിട്ടത്. എന്റെ രുഗ്മിണി ഇനി എന്നാ മുട്ടയിടുന്നത് എന്ന് ചേദിക്കുമ്പോള്‍ എല്ലാവരും ചിരിക്കുമായിരുന്നു. എന്നാല്‍ അവള്‍ പിന്നീടാണ് തിരിച്ചറിഞ്ഞത് തന്റെ പുന്നാരക്കോഴി രുഗ്മിണി അല്ല രുഗ്മന്‍ കുമാരനാണെന്ന്. എങ്കിലും അവള്‍ അവനെ ഒരുപാട് സ്നേഹിച്ചു. രുഗ്മന് അവളെ തിരിച്ചും ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു. പുലര്‍ച്ചെ അവളെ കൂകി എഴുന്നേല്‍പ്പിക്കുന്നതും സ്കൂള്‍ കഴിഞ്ഞുവരുന്ന അവളെ സ്വീകരിക്കുന്നതും അവനായിരുന്നു. അവളെ ആര് വഴക്ക് പറഞ്ഞാലും അവന്‍ അവരെ കൊത്തിയോടിക്കും. വലുതാകുന്തോറും അവന്റെ സ്വഭാവത്തിന് മാറ്റം വന്നുകൊണ്ടിരുന്നു. പറയുന്നതൊന്നും അനുസരിക്കാതെ സ്വന്തം ഇഷ്ടത്തിന് പ്രവര്‍ത്തിച്ചു. കുഞ്ഞൂട്ടി പിന്നെ അവനെ കണ്ടത് മറ്റുകോഴികളുടെ കൊത്തേറ്റ് ശരീരമാകെ മുറിഞ്ഞ നിലയിലായിരുന്നു. കരഞ്ഞുകൊണ്ട് അവള്‍ അവനെ വാരിയെടുത്ത് മുറിവുകളില്‍ മഞ്ഞള്‍ പുരട്ടി. അമ്മൂമ്മയും അമ്മയുമൊക്കെ അവനെ കുറ്റം പറഞ്ഞെങ്കിലും അവള്‍ അവനെയൊര്‍ത്ത് ദുഃഖിച്ചു. പ്രായം കൂടിയപ്പോള്‍ അവന്‍ അവന്റെ പഴയ ശൈലികളും കുസ‌ൃതികളും ഒക്കെ മറന്നു. തന്റെ കോഴിയോടുള്ള സ്നേഹത്താല്‍ അവള്‍, താന്‍ പകല്‍ കൂടെയില്ലാത്തതിനാലാണ് അവന്‍ ഇങ്ങനെ ആയതെന്ന് വിശ്വസിച്ച കുഞ്ഞൂട്ടി നാലുമണിവരെ ഉറങ്ങുകയും നാലുമണിക്കു വിടരുകയും ചെയ്യുന്ന നാലുമണിപ്പൂവിന്റെ ‍ജീന്‍ രുഗ്മന് നല്കിയാല്‍ മതിയാകുമെന്നാണ് ചിന്തിച്ചത്.ജനിതകശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ അധ്യാപികയില്‍ നിന്നും കേട്ടു മനസിലാക്കിയ കുഞ്ഞൂട്ടിക്കുണ്ടായ ആഗ്രഹമാണത്.അവള്‍ രുഗ്മനെ നാലുമണിപ്പൂവിന്റെ വിത്തു കഴിപ്പിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെയാണെങ്കില്‍ രുഗ്മന്റെ ജീനുമായി ചേരുമെന്നും താന്‍ സ്കൂളില്‍ നിന്നു വരുമ്പോള്‍ മാത്രം അവനുണരുമെന്നും അവള്‍ കരുതി. എന്നാല്‍ അവളുടെ ഈ പ്രവൃത്തി അമ്മയെയാണ് കൂടുതല്‍ ചൊടിപ്പിച്ചത്.കുഞ്ഞൂട്ടിയെ വഴക്ക് പറഞ്ഞതിനാല്‍ രുഗ്മന്‍ അമ്മയുടെ മുഖത്ത് കൊത്തി മുറിച്ചു. അവസാനം ആകെ പ്രശ്നമായി,വഴക്കായി.അവന് എന്തെങ്കിലും സംഭവിക്കുമോ എന്നവള്‍ പേടിച്ചു. പക്ഷേ നിഷ്കളങ്കമായ അവളുടെ കൗതുകം തെറ്റാണെന്നും അത്തരം ഒരു പരീക്ഷണത്തിനു ഒരുപാട് പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അവളുടെ കൊച്ചച്ഛന്‍ പറഞ്ഞുകൊടുത്തു.എന്നാലും അവളിലെ ശാസ്ത്രജ്ഞയെ അഭിനന്ദിച്ചു. .എന്നാല്‍ പിന്നീട് പരിഭവങ്ങളും പിണക്കങ്ങളുമെല്ലാം മാറി രുഗ്മന്‍ ശാന്തനായി. രുഗ്മന്‍ അവളുടെ സ്നേഹം തിരിച്ചറിഞ്ഞ് പഴയ ആളായി.കുഞ്ഞൂട്ടിയുടെ സ്നേഹിതനായ ഒരു പക്ഷി എല്ലാവരുടേയും മനസ്സിനെ കീഴടക്കി. ഈ പുസ്തകത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ഭാഗമാണ്,

"കുഞ്ഞൂട്ടി നീട്ടിവിളിച്ചതും പുറത്തെവിടെയോ ആയിരുന്ന കോഴി ഓടിവന്നു. അവള്‍ കാണിച്ച കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളിലേക്ക് അത് കയറി ഒതുങ്ങിയിരുന്നു.”

ആ കുഞ്ഞുരുഗ്മന് അന്നും കുഞ്ഞൂട്ടിയെ വളരെ ഇഷ്ടമായിരുന്നു എന്നാണ് ഈ ഭാഗം തെളിയിക്കുന്നത്. ഇവരുടെ ശുദ്ധവും യഥാര്‍ത്ഥവുമായ സ്നേഹം. രുഗ്മന്റെ കാര്യം ഓര്‍ത്തപ്പോള്‍ ഞാന്‍ എന്റെ റിഡ്നുവിനേയാണ് ഓര്‍ത്തത്. ഞാനും റിഡ്നുവും ഇത് പോലെയായിരുന്നു. ഞാന്‍ അവനെ എന്റെ ചെല്ലക്കുട്ടിയായി വളര്‍ത്തി. അവനും എന്നെ ഒത്തിരി ഒത്തിരി ഇഷ്ടമായിരുന്നു. ഞാന്‍ അവനെ എന്നോട് ചേര്‍ത്ത് പിടിക്കുമ്പോള്‍ മെല്ലെ മ‌‌ൃദുലവും മനോഹരവുമായ അവന്റെ തൂവലുകളില്‍ തഴുകുമായിരുന്നു. ഒടുവില്‍ അവന്‍ എന്നെ വിട്ടുപിരിഞ്ഞു. എന്നെ അതാണ് ഏറ്റവും വിഷമത്തിലാക്കിയത്. ഇന്നും ഞാന്‍ മറ്റൊരു റിഡ്നുവിനായി കാത്തിരിക്കുകയാണ്. എല്ലാവര്‍ക്കും പ്രിയപ്പെട്ട വളര്‍ത്തുപക്ഷിയാണ് കോഴി. ഏത് കൊച്ച് കുട്ടിക്കും കേള്‍ക്കാന്‍ തോന്നുന്ന ഒരു നല്ല കഥയാണ് 'കൊക്കര ജീന്‍'. വളര്‍ത്തുമൃഗങ്ങളോടുള്ള സ്നേഹത്തിന്റെ കഥ പറയുന്നതോടൊപ്പം ഒരു ശാസ്ത്രകാര്യം കൂടി രസകരമായി പങ്കുവയ്ക്കുന്നു.
നയന സെന്‍
7ബി
ഗവ എച്ച് എസ് കരിപ്പൂര്‍


No comments:

Post a Comment